കനത്ത മഴ തുടരുന്നു, പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട്; ഭാരതപ്പുഴയിൽ യെല്ലോ അലർട്ട്..

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻ കോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ സ്റ്റേഷൻ, കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷൻ, മുദങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്.
യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുന മർദ്ദ സാധ്യത കൂടി പരിഗണിച്ച് അടുത്ത 4-5 ദിവസം കൂടി ഉയർന്ന ലെവൽ മുന്നറിയിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
