ഒറ്റക്കൈ കൊണ്ട് മലപ്പുറത്ത് നിന്നൊരു പോക്ക്, ചെന്ന് നിന്നത് കർതുംഗ്ലാ പാസിൽ 18,380 അടി ഉയരത്തിൽ; താണ്ടിയ ദൂരം 4500 കിലോമീറ്റർ; 44 ദിവസത്തെ യാത്ര നടത്തിയത് സൈക്കിളിൽ; അതും ഒറ്റക്കയ്യിൽ നിയന്ത്രിച്ച്; വയസ്സോ.. വെറും 18
മലപ്പുറം: ഹാൻഡിലിൽ ഒറ്റക്കൈമാത്രം വെച്ച് ഫാഹിസ് ഫർഹാൻ സൈക്കിളിൽ ചവിട്ടിക്കയറിയത് രാജ്യത്തിന്റെതന്നെ ഉയരത്തിലേക്ക്. 44 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ സമുദ്രനിരപ്പിൽനിന്നു 18,380 അടി ഉയരത്തിലുള്ള കർതുംഗ്‌ലാ പാസിൽ ഫർഹാനെത്തി. ഇന്ത്യയുടെ ഹൃദയത്തിലൂെട 4500 കിലോമീറ്റർ നീണ്ട സൈക്കിൾയാത്രയ്ക്ക് അതോടെ താത്കാലിക ‘ബ്രേക്ക്’. മൂന്നിയൂർ വെളിമുക്ക് ആലുങ്ങലിലെ എരണിക്കൽ സ്വദേശിയാണ് 18 വയസ്സുകാരൻ ഫാഹിസ് ഫർഹാൻ. ജൂലായ് നാലിനാണ് ഒറ്റക്കൈ ഉപയോഗിച്ച് സൈക്കിളിൽ യാത്രതിരിച്ചത്. രാജ്യത്തിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടിയ യാത്ര. ലോകത്തിലെതന്നെ ഉയരംകൂടിയ മോട്ടോർവാഹന പാതകളിലൊന്നായ കശ്‌മീരിലെ ലഡാക്ക് കർതുംഗ്‌ലാ പാസിലെത്തി.
ഇടതുകൈയിന്റെ പാതിയില്ലാതെയാണ് ഫാഹിസിന്റെ ജനനം. ശരീരത്തിലെ പരിമിതിയിൽ തളച്ചിടാൻ നിൽക്കാതെ ഫാഹിസ് മുൻപും സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. 2019-ൽ 340 കിലോമീറ്റർ ദൂരത്തിൽ ഊട്ടിയിലേക്കായിരുന്നു ആദ്യയാത്ര. 2020-ൽ കാസർകോട്ടുനിന്ന് 850 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരത്തേക്കും സൈക്കിൾ സവാരി നടത്തി. പ്ലസ്ടു പഠനം പൂർത്തിയാക്കി കോളേജ് പ്രവേശനം കാത്തിരിക്കുന്ന ഇടവേളയിലാണ് കശ്‌മീർ യാത്രയ്ക്ക് ആഗ്രഹമുദിച്ചത്. സുഹൃത്ത് മൂന്നിയൂർ പാറക്കടവിലെ ജിൽഷാദും (21) മറ്റൊരു സൈക്കിളുമായി കൂടെയുണ്ട്. 44 ദിവസം മുൻപ് തലപ്പാറയിൽ നിന്നാണിവർ പുറപ്പെട്ടത്. ദുർഘടമായ പാതയിലൂടെ പ്രതിസന്ധികളൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താനായത്. ഒറ്റക്കൈയിൽ സൈക്കിളിന്റെ ഹാൻഡിൽ നിയന്ത്രിച്ച ഫാഹിസ്, ഗിയർ ലിവർ കാൽമുട്ടുകൊണ്ടാണ് നിയന്ത്രിച്ചത്.
മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കി തുടർപഠനത്തിനായുള്ള കാത്തിരിപ്പിലാണ് ഫർഹാൻ. വെളിമുക്ക് ആലുങ്ങലിലെ എരണിക്കൽ അബ്ദുൽഖാദർ-നഹീമ ദമ്പതിമാരുടെ മകനാണ്. പാരാ ഒളിമ്പിക്സിൽ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കണമെന്നാണ് വലിയ ആഗ്രഹം. തീവണ്ടി മാർഗം നാട്ടിലേക്കു തിരിച്ചെത്തുന്ന യുവാക്കളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.