KERALA
എ.ഐ ക്യാമറ പിഴയീടാക്കല്‍ നാളെ മുതല്‍; ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം
കാർ യാത്രക്കാർ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന് സീറ്റ് ബെൽറ്റ്, ഡ്രൈവർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. മുൻ സീറ്റിലുള്ള യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. പെൻസിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് വേണമെങ്കിലും തൽക്കാലം പിഴ ഈടാക്കില്ല. മുൻ സീറ്റിലിരിക്കുന്ന ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നാൽ പിഴ 500 രൂപയാണ്.
കാർ ഉൾപ്പെടെയുള്ള മറ്റെല്ലാ വാഹനങ്ങളിലും ഉള്ള യാത്രക്കാർ സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങാണ്. അങ്ങനെ ചെയ്താൽ 2000 രൂപയാണ് പിഴ. ഡ്രൈവിങ്ങിനിടെ മൊബൈൽ കയ്യിൽ പിടിച്ചുള്ള സംസാരമാണ് ശിക്ഷാർഹം. ബ്ലൂട്ടൂത്ത് വഴിയോ ലൗഡ് സ്പീക്കറിൽ സംസാരിക്കുന്നതും നിയമലംഘനം എങ്കിലും തൽക്കാലം പിഴ ഈടാക്കുന്നില്ല. ഇരുചക്രവാഹന യാത്രക്കാരും രണ്ട് കാര്യങ്ങൾ സൂക്ഷിക്കണം ഒന്ന് ഹെൽമെറ്റ്, ഓടിക്കുന്നയാൾക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാൾക്കുംഹെൽമറ്റ് വേണം. പിന്നിലോ മുന്നിലോ ഇരിക്കുന്ന രണ്ടാമത്തെയാൾ കുട്ടിയാണെന്ന് കരുതുക, മൂന്നു വയസ്സിന് മുകളിലുള്ള കുട്ടിക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ഇല്ലെങ്കിൽ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവർ ലോഡിങ് ആണ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്കാണ് ബൈക്കിൽ കയറാൻ അനുവാദം. മൂന്നോ അതിലധികമോ ആയാൽ പിഴ ആയിരം രൂപയാകും.
ഇരുചക്ര വാഹനത്തിലെ മറ്റൊരു പ്രധാന പ്രശ്നം, കുട്ടികളുമായുള്ള യാത്രയാണ്. ബൈക്കിൽ രണ്ടുപേരെന്ന് നിയമമുള്ളതുകൊണ്ട് മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടിയെ കൊണ്ടുപോയാൽ തന്നെ പിഴ വരും. പക്ഷേ ആ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് എഴുതിയിരിക്കുകയാണ്. അതുകൊണ്ട് തൽക്കാലം 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്രയ്ക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്. അതായത് രണ്ടു കുട്ടികളുണ്ടെങ്കിൽ, അവർ 12 വയസ്സിൽ താഴെയുള്ളവർ ആണെങ്കിൽ അവരെ കൂട്ടി യാത്ര ചെയ്താൽ പിഴയില്ല. ഇനി അച്ഛനും അമ്മയും ഒരുമിച്ചാണ് പോകുന്നതെങ്കിൽ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. ഈ നിയമം തൽക്കാലം പിഴ ഈടാക്കിയില്ലെങ്കിലും ഇത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് പ്രത്യേകം ഓർക്കേണ്ടതാണ്.
ഇവ കൂടാതെ നോ പാർക്കിംഗ് ഏരിയയിലോ മറ്റു വാഹനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിലോ വാഹനം പാർക്ക് ചെയ്താലും പിഴ വരും. അതുപോലെ ഒരു ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് കത്തി കിടക്കുമ്പോൾ അത് മറികടന്നു പോയാലും ക്യാമറ കണ്ടെത്തും. അമിതവേഗം പിടികൂടാൻ നാലു വാഹനങ്ങൾ ഉൾപ്പെടെ എട്ട് ക്യാമറ സിസ്റ്റം ആണ് തയ്യാറാക്കിയിരിക്കുന്നത്