KERALA

അമ്പലമുക്ക് കൊലപാതകം; പ്രതി കൊടുംകുറ്റവാളിയെന്ന് പൊലീസ്

തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി രാജേന്ദ്രന്‍ കൊടുംകുറ്റവാളിയെന്ന് പൊലീസ്. ഇയാള്‍ മറ്റൊരു കൊലക്കേസിലും പ്രതിയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. 2014ൽ തമിഴ്നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് രാജേന്ദ്രന്‍ അറസ്റ്റിലായത്. യുവതിയുടെ വധത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കുള്ളില്‍ വിനീത കുത്തേറ്റു മരിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button