എസ്‌എഫ്‌ഐ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കെഎസ്‌യു; ആംബുലൻസ് ആക്രമിച്ച് തിരിച്ചടിച്ച് ഇടത് സംഘടന.
![](https://edappalnews.com/wp-content/uploads/2025/01/n6494856531738052229399f7cf780a5bfc25cdf4e76bf6f7fac3690d90b346c1940230d68750a0fd36637b.jpg)
കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ വിദ്യാർത്ഥി സംഘടനകള്‍ തമ്മില്‍ സംഘർഷം. മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കലോത്സവത്തിനിടെ കെഎസ്‌യു-എസ്‌എഫ്‌ഐ പ്രവർത്തകർ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.ഇരുഭാഗത്തുമായി 20ഓളം വിദ്യാർത്ഥികള്‍ക്ക് പരുക്കേറ്റു. എസ്‌എഫ്‌ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആശിഷിന് അക്രമത്തില്‍ പരുക്കേറ്റു.
ആശിഷിനെ വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആശിഷിനെ പുത്തൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസെത്തി ലാത്തി ചാർജ് നടത്തിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. കെഎസ്‌യു ജില്ല പ്രസിഡന്‍റ് ഗോകുല്‍ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്‌എഫ്‌ഐ ആരോപണം. എന്നാല്‍ എസ്‌എഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും പ്രതികരിച്ചു.കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു വിദ്യാർത്ഥി സംഘടനകള്‍ തമ്മില്‍ സംഘർഷമുണ്ടായത്. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൊരട്ടിയില്‍ വച്ച് തടഞ്ഞ് ആക്രമിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആംബുലൻസിൻ്റെ ചില്ലുകള്‍ ഉള്‍പ്പെടെ അക്രമികള്‍ തല്ലിത്തകർത്തു. കാറിലെത്തിയ നാലംഗ സംഘമാണ് ആംബുലൻസ് തടഞ്ഞ് അക്രമം നടത്തിയത്.
കെഎസ്‌യു-എംഎസ്‌എഫ് സഖ്യത്തിലുള്ള സർവകലാശാല യൂണിയനാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. കലോത്സവത്തിലെ മത്സരങ്ങള്‍ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതല്‍ വിമർശനമുണ്ടായിരുന്നു. വിദ്യാർത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയതോടെ കലോത്സവം നിർത്തിവച്ചിരിക്കുകയാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)