എടരിക്കോട് ടെക്സ്റ്റൈൽസിൽ പി.എഫ് തിരിമറി: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് റിക്കവർ ചെയ്ത 12 ശതമാനം ഇ.പി.എഫ് വിഹിതം പ്രോവിഡന്റ് ഫണ്ടിൽ അടക്കാതെ മാനേജ്മെന്റ് തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കോഴിക്കോട് റീജനൽ പ്രോവിഡന്റ് ഫണ്ട് കമീഷണർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ഒരു മാസത്തിനകം കമീഷനെ അറിയിക്കണം.
എടരിക്കോട് ടെക്സ്റ്റൈൽസിലെ 81 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2.24 കോടി രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്യാതെ മാനേജ്മെന്റ് 2018 മുതൽ കുടിശ്ശികയാക്കിയെന്ന് പരാതിപ്പെട്ട് ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 4.11 കോടി രൂപ പ്രോവിഡന്റ് ഫണ്ടിൽ അടക്കാതെ മാനേജ്മെന്റ് തിരിമറി നടത്തിയെന്നും പരാതിയിൽ പറയുന്നു. ജില്ല ലേബർ ഓഫിസറിൽനിന്ന് കമീഷൻ റിപ്പേർട്ട് വാങ്ങി.