EDAPPAL

ഈ കണക്കുമാഷിന് സംഗീതദിനത്തിൽ തിരക്കേറെ

എടപ്പാൾ : കണക്ക് അധ്യാപകനാണ് സജിൻലാലെങ്കിലും ശനിയാഴ്ച അദ്ദേഹത്തിന്റെ തിരക്കത്രയും സംഗീതവേദികളിലായിരുന്നു. സംഗീതക്ലാസുകളും പരിശീലനവുമായി തിരക്കിലായ സജിൻലാലിന് സംഗീതം രക്തത്തിലലിഞ്ഞതാണ്.

സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അഞ്ചുവയസ്സു മുതൽ മൃദംഗത്തിൽ താളമിട്ട സജിൻലാലിന്ന് തൃശ്ശൂർ ആകാശവാണിയുടെ ബി ഗ്രേഡ് കലാകാരനാണ്. സംഗീതജ്ഞനായ മുത്തച്ഛൻ വെറൂർ ശങ്കരനാണ് അഞ്ചാംവയസ്സിൽ പാലക്കാട് ഗോപാലകൃഷ്ണ അയ്യരുടെ അരികിലേക്ക് മൃദംഗം പഠിക്കാൻ കൊണ്ടുപോയത്. ആറുവർഷത്തോളം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പഠിച്ച് പിന്നീട് തൃശ്ശൂർ ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന കെ. ജയകൃഷ്ണന്റെ കീഴിൽ മൃദംഗം അഭ്യസിച്ചു.

വേദികളിലൂടെയുള്ള സഞ്ചാരമായിരുന്നു പിന്നീട്. സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി എ ഗ്രേഡ് നേടി. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, ശുകപുരം കുളങ്കര തപസ്യ നവരാത്രി മണ്ഡപം, മുംബൈ ഷൺമുഖാനന്ദ സഭ, എടപ്പള്ളി സംഗീതോത്സവം, കോഴിക്കോട് സ്വാതി സംഗീതോത്സവം, ചെമ്പൈ മ്യൂസിക് ഫെസ്റ്റിവെൽ തുടങ്ങി കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും പേരുകേട്ട സംഗീതവിരുന്നുകളിലെല്ലാം നിരന്തര സാന്നിധ്യമായി ഈ കലാകാരൻ. ഇപ്പോൾ കടകശ്ശേരി ഐഡിയിൽ ഇംഗ്ലീഷ് സ്‌കൂളിലെ കണക്ക് അധ്യാപകനാണ് സജിൻലാൽ.

ഒഴിവുദിവസങ്ങളിലും സമയങ്ങളിലുമെല്ലാം 25-ഓളം കുട്ടികളെ മൃദംഗം പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു.

തിരുവനന്തപുരം ശ്രീകാര്യം ട്രസ്റ്റിന്റെ യുവ സംഗീതപ്രതിഭ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. വെറൂർ കുടുംബത്തിലെ പരേതരായ ശങ്കരനും മകൻ ഗോകുൽദാസുമൊക്കെയായിരുന്നു സജിൻലാലിന് സംഗീതരംഗത്തെ മാർഗദർശികൾ.

ശങ്കരന്റെ മകൾ ഗീതയും ഷീജയുമെല്ലാം സംഗീതജ്ഞരാണ്. ശുകപുരം കുളങ്കര ക്ഷേത്രത്തിലെന്നും പ്രഭാതത്തിൽ ഭക്തരെ വിളിച്ചുണർത്തുന്ന പി.എം. പള്ളിപ്പാട് രചിച്ച സുപ്രഭാതം ആലപിച്ചതു ഗീതയാണ്. ഗീതയുടെ മകൻ ഗോകുൽ ആലങ്കോടും പേരുകേട്ട സംഗീതജ്ഞനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button