MALAPPURAM

ഇരുപതോളം ആളുകളെ കടിച്ച അക്രമാസക്തമായ തെരുവ് നായ ചത്തു



മലപ്പുറം:  നിലമ്പൂരില്‍ 20ഓളം ആളുകളെ കടിച്ച തെരുവ് നായ ചത്തു. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പോസ്റ്റ് മോട്ടത്തിന് ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂയെന്ന് വെറ്റിറിനറി സര്‍ജന്‍ ഡോ. ഷൗക്കത്തലി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായകളെയും കടിച്ചതായി സംശയമുണ്ട്. ഒരു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ ഇആര്‍എഫ് ടീം പിടികൂടി കൂട്ടിലാക്കിയത്.

തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സനല്‍കി നിരീക്ഷിച്ചു വരുന്നതിനിടെയാണ് ചത്തത്. നിലമ്പൂര്‍ വെറ്റിറിനറി ഡിസ്‌പെന്‍സറിയിലെ ഡോ. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് നായയെ മൃഗാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇ ആര്‍ എഫ് ടീമിന്റെ സഹായത്തോടെ  പോസ്റ്റുമോട്ടത്തിനായി തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ മാസം റയില്‍വേ പരിസരത്ത് നിരവധി ആടുകളേയും മൃഗങ്ങളേയും അക്രമിച്ച തെരുവ് നായയും  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരിക്കെ ചത്തിരുന്നു. പോസ്റ്റ്‌മോട്ടത്തില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരം സംഭവമുണ്ടായി. അതേസമയം നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button