NATIONAL

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ്‌ കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024-ല്‍ 948 ആയിരുന്നത് 2025-ല്‍ 954 ആയി ഉയര്‍ന്നു. 100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടന്‍ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞിരുന്നു.

1950 ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായാണ് തെരഞ്ഞെടുുപ്പ് കമ്മീഷന്‍ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button