MALAPPURAM

ആഹ്ലാദം പങ്കിടാൻ പാണക്കാടെത്തി ഷൗക്കത്ത്; ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരെന്ന് തങ്ങള്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദം പങ്കിടാൻ പാണക്കാട് വീട്ടിലെത്തി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്.

ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വിജയത്തിന് പിന്നാലെ ആര്യാടന്റെ ആദ്യസന്ദര്‍ശനം പാണക്കാട് കുടപ്പനക്കുന്ന് വിട്ടിലായിരുന്നു.

ഷൗക്കത്ത് മുന്‍പും ഇവിടെ വരാറുണ്ടെന്നും ഇപ്പോള്‍ എത്തിയത് വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാനാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്ബൂരില്‍ ഉണ്ടായത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലം കാണാന്‍ കഴിഞ്ഞു. ജനങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ഒരു ഭയപ്പാടുമില്ലാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്.

കേരളം ഒരു ഭയത്തിന്റെ നിഴലിലായിരുന്നു. അതില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നുളളതിന്റെ ഫലപ്രഖ്യാപനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം. തുടര്‍ന്നുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വസം പകരും. കേരളത്തെ വീണ്ടെടുക്കുന്ന യജ്ഞത്തിന് നിയോഗമാകാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞു. അയാളുടെ പിതാവും യുഡിഎഫിനെ ശക്തിപ്പെടുത്തിയാളാണ്. ഷൗക്കത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും’- പാണക്കാട് തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുസ്ലീം ലീഗ് ആണ്. മുന്നൊരുക്കം, ഉള്ളൊരുക്കം എന്ന നിലയില്‍ വളരെ സജ്ജമായിരുന്നു അവരുടെ പരിപാടികള്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുസ്ലീം ലീഗ് മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരുന്നു. പീന്നീട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുടപ്പന കുന്ന് തറവാട്ടിലെത്തിയാണ് തന്റെ പ്രചാരണം ആരംഭിച്ചത്. അന്ന് തങ്ങള്‍ ഹജ്ജിന് പോയതായിരുന്നു, ഫോണിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് അദ്ദേഹം ഹജ്ജിന് പോയത്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ വന്നത് നിലമ്പൂരിലേക്കാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപരമായ ഇടപെടലും വിജയത്തില്‍ നിര്‍ണായകമായി’- ഷൗക്കത്ത് പറഞ്ഞു.

11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19,760, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടും എസ്ഡിപിഐ സ്ഥാനാർത്ഥി 2075 വോട്ടും നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button