പിസി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ഹൈക്കോടതി വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് വെണ്ണലയിൽ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ വന്ന പ്രസംഗത്തിന്റെ പകർപ്പാണ് കോടതി വിശദമായി പരിശോധിച്ചത്. ജാമ്യവ്യവസ്ഥകളിൽ ഒന്ന് ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു. അതിന് പിന്നാലെയാണ് പിസി ജോർജ് വെണ്ണലയിലെ പ്രസംഗത്തിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുൻ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് പി.സി ജോർജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞിരുന്നു.
പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം, പി.സി ജോർജിന് വേണ്ടി വീട്ടിലും മറ്റും തെരഞ്ഞുവെങ്കിലും കണ്ടെത്താൽ സാധിച്ചിട്ടില്ലെന്ന് സി എച്ച് നാഗ രാജു പറഞ്ഞു. പി.സി ജോർജ് ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിസി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചു. പിസി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില് പിസിയെക്കാള്‍ മ്ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. പിസി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന് അറിയിച്ചു.