ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 15പേർ


കഴിഞ്ഞ ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത് 15 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. മരിച്ച എല്ലാപേരും വാക്സീൻ സ്വീകരിച്ചിരുന്നു എന്നത് ആശങ്കയേറ്റുന്നു. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ പാകപിഴയാണോ പ്രശ്നമെന്നത് ചർച്ചയാവുകയാണ്. സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജൂലൈ മാസം മാത്രം രണ്ടു മരണം. ഒന്നാം തീയതി പാലക്കാട് മങ്കരയിൽ 19 വയസുകാരി ശ്രീലക്ഷ്മി പ്രതിരോധ കുത്തിവയ്പ്പിന്റെ മുഴുവൻ ഡോസും സ്വീകരിച്ചിട്ടും മരണത്തിന് കീഴടങ്ങി. ജൂലൈ 18 തൃശ്ശൂർ കണ്ടാണശേരിയിൽ 52 വയസുള്ള ഷീല തെരുവു നായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്കെടുത്തെങ്കിലും മരണപ്പെട്ടു. വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെ.എം.എസ്.സി.എല്ലിന്റെ വെയർ ഹൗസുകളിലെല്ലാം പേവിഷ പ്രതിരോധ വാക്സീനുകൾ എത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്റ്റോറിൽ 3000 വയൽ മരുന്നുണ്ട്. ഒരു മരുന്നും നൂറ് ശതമാനം ഫലപ്രാപ്തി തരാൻ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2.8 ഡിഗ്രിയാണ് പേവിഷ ബാധ പ്രതിരോധ മരുന്നുകൾ സൂക്ഷിക്കേണ്ട താപനില. വെയർ ഹൗസുകളിൽ നിന്ന് വാക്സീനുകൾ ആശുപത്രിയിലെത്തുമ്പോൾ ഇത് എത്ര കണ്ട് ഫലപ്രദമായി നടപ്പിലാകും എന്നത് അറിയേണ്ടതുണ്ട്.
അതുപോലെ കുത്തിവെയ്പ്പിലെ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും മരുന്ന് ഫലിക്കാതെ വരാം. ചർമപാളിയിലേക്ക് 0.1 മില്ലിയാണ് കുത്തിവെക്കേണ്ടത്. പ്രത്യേക പരിശീലനം ലഭിച്ചവർ തന്നെയാണോ മരുന്ന്
കുത്തിവെക്കുന്നതെന്നും പരിശോധിക്കണം. സംസ്ഥാനത്ത് തെരുവ് നായ കടി രണ്ടും മൂന്നും മടങ്ങ് വർധിച്ചിട്ടും നായകളുടെ വന്ധ്യംകരണ നടപടി ഇഴഞ്ഞു നീങ്ങുന്നതും ജനങ്ങളുടെ ഭയം ഇരട്ടിപ്പിക്കുകയാണ്.
