രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍: മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് നീട്ടും; യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക്; കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം


ന്യൂഡല്‍ഹി: കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റിയുടെ അംഗീകാരം. മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടാനും ചൊവ്വാഴ്ച സെക്കന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. പാസഞ്ചര്‍ അമ്നിറ്റീസ് കമ്മിറ്റി ചെയര്‍മാൻ പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാൻ രാമേശ്വരത്തേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് പി കെ കൃഷ്ണദാസ് റെയില്‍ ബോര്‍ഡ് ചെയര്‍മാൻ അനില്‍ കുമാര്‍ ലഹോട്ടിക്ക് നിവേദനം നല്‍കിയിരുന്നു. രാമേശ്വരത്തേക്ക് നേരിട്ട് തീവണ്ടിയില്ല എന്ന ദീര്‍ഘകാല പ്രശ്‌നമാണ് ടൈംടേബിള്‍ കമ്മിറ്റിയുടെ ശുപാര്‍ശയോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിൻ സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. വടക്കേ മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യവും ദീര്‍ഘകാലമായി ഉള്ളതാണ്. കണ്ണൂര്‍ വരെയുള്ള യശ്വന്ത്പൂര്‍ എക്സ്‌പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും ഒരു പരിധിവരെ പരിഹാരമാവും.
