അബദ്ധത്തിൽ കേസിൽ കുടുങ്ങി ജയിലിലായ പൊന്നാനി സ്വദേശിക്ക് മോചനം


ഷാർജ: അബദ്ധത്തിൽ കേസിൽ കുടുങ്ങി ജയിലിലായ പൊന്നാനി സ്വദേശിക്ക് 43 ദിവസങ്ങൾക്കുശേഷം മോചനം. ഡെലിവറി ബോയ് ആയിരുന്ന യാക്കൂബ് അക്തറാണ് കേസിൽനിന്ന് രക്ഷപ്പെട്ടത്. മുനിസിപ്പാലിറ്റിയിൽ വ്യാജരേഖ നൽകി എന്നതായിരുന്നു കേസ്. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ് യാക്കൂബിന്റെ മോചനം സാധ്യമാക്കിയത്.
ഭക്ഷണ ഡെലിവറി സ്ഥാപനമായ തലബാത്തിനുവേണ്ടി ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്ന ജോലിയായിരുന്നു യാക്കൂബിന്. പാകിസ്താനികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു തലബാത്തിൽനിന്ന് ഈ സേവനം ഏറ്റെടുത്ത് നടപ്പാക്കിയിരുന്നത്.
രണ്ടുമാസം മുമ്പ് ബൈക്കിൽ ഭക്ഷണവുമായി പോകവെ റോളയിൽവെച്ച് മുനിസിപ്പാലിറ്റി പരിശോധന നടത്തി. പെർമിറ്റ് കൈയിൽ കരുതിയില്ല എന്ന കുറ്റത്തിന് 1000 ദിർഹം പിഴയീടാക്കി. എന്നാൽ, ഈ തുക യാക്കൂബിന്റെ ശമ്പളത്തിൽനിന്ന് കമ്പനി ഈടാക്കി. പെർമിറ്റ് ഓഫിസിൽ ഉണ്ടായിരുന്നെന്നും കൈയിൽ കരുതാതിരുന്നത് യാക്കൂബിന്റെ തെറ്റാണെന്നുമായിരുന്നു കമ്പനിയുടെ വാദം. പെർമിറ്റാണെന്നു പറഞ്ഞ് ഒരു പേപ്പർ യാക്കൂബിന് കൈമാറുകയും ചെയ്തു. ഈ രേഖയുമായി മുനിസിപ്പാലിറ്റിയിൽ എത്തിയ യാക്കൂബ് പിഴ എഴുതിത്തള്ളാൻ അപേക്ഷ നൽകി. എന്നാൽ, മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യാജരേഖയാണെന്ന് മനസ്സിലായത്.
“വാഹനത്തിന്റെ നമ്പറും തീയതിയും മാറ്റിയ പെർമിറ്റാണ് കമ്പനി യാക്കൂബിനെ ഏൽപിച്ചിരുന്നത്. ഇതിനുശേഷം അവിടെനിന്ന് മടങ്ങിയ യാക്കൂബിന് ദിവസങ്ങൾക്കുശേഷം അധികൃതരിൽനിന്ന് വീണ്ടും വിളിയെത്തി. ഇതിനു പിന്നാലെയാണ് യാക്കൂബും രണ്ടു പാകിസ്താനികളും അറസ്റ്റിലായത്. ഈ വിവരം അറിഞ്ഞ് യാക്കൂബിന്റെ മാതാപിതാക്കൾ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ ബന്ധപ്പെട്ടു.
അദ്ദേഹത്തിന്റെ ഇടപെടലിൽ നടത്തിയ അന്വേഷണത്തിലാണ് യാക്കൂബ് ഏതു ജയിലിലാണെന്ന് അറിഞ്ഞത്. രണ്ടുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.
അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലത്തിന്റെ ഇടപെടലിനെ തുടർന്ന് കോടതിയിൽ ഫാറൂഖ് അബ്ദുല്ല അഡ്വക്കേറ്റ്സ് വഴി വിഷയം കോടതിയെ ധരിപ്പിച്ചു. യാക്കൂബ് നിരപരാധിയാണെന്നും ഇദ്ദേഹത്തിന് മറ്റു ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നില്ലെന്നും ശമ്പളം തടഞ്ഞുവെച്ച വിവരവും കമ്പനിയെ ഉത്തമവിശ്വാസത്തോടെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി യാക്കൂബിനെയും മറ്റൊരു ജീവനക്കാരനെയും വെറുതെ വിട്ടു. വ്യാജരേഖ കൊടുത്ത പാകിസ്താനിയായ മാനേജർക്ക് മൂന്നുമാസം തടവും അതിനുശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.
