കുടുംബവഴക്കിനെ തുടർന്ന് മനക്കൊടിയിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ
മലപ്പുറം അന്തിക്കാട് : മനക്കൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഭർത്താവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃത (23) യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശ് (24) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മനക്കൊടിയിലുള്ള ഇവരുടെ വാടകവീട്ടിൽ വെച്ച് അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം.
പരിക്കേറ്റ അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. അന്തിക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എൻ, എസ് ഐ ഡെന്നി, ജി എ എസ് ഐ വിജയൻ, സി പി ഒ മാരായ അനീഷ്, അനൂപ്, ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.