അതിരാവിലെ മറ്റാരും വരാത്ത സമയത്ത് കരാട്ടെ ക്ലാസ്; ലക്ഷ്യം പീഡനം;പൊന്നാനി സ്വദേശിയായ യോഗ പരിശീലകൻ പിടിയിൽ
പൊന്നാനി: പീഡനക്കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം നടത്തിയ കരാട്ടെ– യോഗ പരിശീലകൻ പിടിയിൽ. കരാട്ടെ– യോഗ ക്ലാസുകളുടെ മറവിൽ പീഡനം നടത്തിയ മരട് നിരവത്ത് റോഡ് ബോധി ധർമ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപന ഉടമ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്താണു (39) പിടിയിലായത്. കരാട്ടെ പഠനത്തിനായി വന്നു ചൂഷണത്തിനിരയായ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 3 വർഷമായി മരടിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തി വരികയായിരുന്നു.
സ്ത്രീകളും പുരുഷന്മാരുമായി ഒട്ടേറെ പേർ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കാൻ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു. ഒറ്റയ്ക്കു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാൻ അതിരാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസുകൾ നൽകിയിരുന്നു. അതിരാവിലെ മറ്റാരും വരാത്ത സമയത്താണു പരാതിക്കാരിയായ യുവതിക്കു സമയം ക്രമീകരിച്ചിരുന്നത്.
ഇതേ രീതിയിൽ തമിഴ്നാട് സ്വദേശിനിയെ ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നര വർഷം മുൻപു മരട് പൊലീസ് കേസെടുത്തു റിമാൻഡ് ചെയ്തിരുന്നു. വിചാരണ നടക്കുന്ന ഈ കേസിൽ ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും പീഡനം. ഒട്ടേറെ യുവതികൾ ചൂഷണത്തിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം മലപ്പുറത്തേക്കു മുങ്ങിയ പ്രതിയെ പൊന്നാനിയിലെത്തിയാണു മരട് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.