KERALA

അച്ചടക്കം പഠിപ്പിക്കാൻ മിതമായ ചൂരൽ പ്രയോഗം കുറ്റമായി കാണാനാവില്ല : ഹൈക്കോടതി


കൊച്ചി : വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകര്‍ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് സ്വതവേ കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലോ ബാലനീതി നിയമത്തിലോ ഇത് സ്വമേധയാ കുറ്റമായി പരിഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ നല്‍കിയ വിധിയിലാണ് സുപ്രധാനമായ ഈ പരാമര്‍ശം ഉണ്ടായത്.

അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകര്‍ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 118 പ്രകാരമുള്ള ‘മാരകായുധം’ആയി കണക്കാക്കാനാവില്ല.
രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍, അവരെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും അധ്യാപകര്‍ക്ക് അധികാരം നല്‍കുന്നുവെന്ന് കോടതി പറഞ്ഞു.
കുട്ടിയുടെ സ്വഭാവ രൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നല്‍കുന്ന ശിക്ഷകള്‍ നിയമവിരുദ്ധമല്ല. എന്നാല്‍, ശിക്ഷ കുട്ടിയെ ഉപദ്രവിക്കണമെന്ന മനഃപൂര്‍വ്വമായ ലക്ഷ്യത്തോടെയാകരുത് എന്നും കോടതി വ്യക്തമാക്കി.
ശിക്ഷ തിരുത്തലിനായിട്ടാണോ അതോ പീഡനത്തിനായിട്ടാണോ എന്ന് കോടതികള്‍ പരിശോധിക്കണം.

കേസിന്റെ പശ്ചാത്തലം
വെങ്ങാനൂരിലെ ഒരു സ്‌കൂള്‍ അധ്യാപകനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥിയുടെ പിന്‍ഭാഗത്ത് ചൂരല്‍ കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നു.
എന്നാല്‍, കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അച്ചടക്കത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നും കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസ് റദ്ദാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button