പൊന്നാനി കോളിലെ കർഷകർക്ക് കൃഷി വകുപ്പ് അധികൃതരുടെ നിർദേശം ഇൻഷുറൻസ് എടുക്കാൻ മറക്കല്ലേ..

പെരുമ്പടപ്പ്: പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പൊന്നാനി കോളിലെ കർഷകർ കൃഷിക്ക് വിള ഇൻഷുറൻസ് എടുക്കണമെന്ന് കൃഷി വകുപ്പും കോൾ സംരക്ഷണ സമിതിയും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനംമൂലം പൊന്നാനി കോളിൽ കഴിഞ്ഞ 2 വർഷമായി കോടിക്കണക്കിനു രൂപയുടെ നെല്ല് നാശം ഉണ്ടാകുകയും കർഷകർക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 4 കോടി രൂപയുടെ നെല്ലാണ് പാടശേഖരത്തെ വെള്ളക്കെട്ടിൽ കിടന്നു നശിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് പൊന്നാനി കോളിലെ പുഞ്ചക്കൃഷിക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നഷ്ടപരിഹാരം ലഭിക്കുന്ന രണ്ട് വിള ഇൻഷുറൻസ് പദ്ധതി പൂർണമായും നടപ്പാക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മഴ, കാറ്റ്, വെള്ളക്കെട്ട് എന്നിവയാണ് പ്രകൃതിക്ഷോഭത്തില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്. 8500 ഏക്കറിലായി ആയിരത്തോളം കർഷകരാണ് കോളിൽ കൃഷി ഇറക്കുന്നത്. കേന്ദ്രസർക്കാരിന്റെ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രകൃതിദുരന്തത്തിൽ കൃഷിനാശം ഉണ്ടായാൽ ഹെക്ടറിന് 80,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിന് ഹെക്ടറിന് 1200 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. കേന്ദ്ര വിള സീസൺ തുടങ്ങുന്നതിനു മുൻപ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കണം. സാറ്റലൈറ്റ് വഴിയാണ് കൃഷിനാശം രേഖപ്പെടുത്തുക. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പ്രകാരം ഹെക്ടറിന് 35,000 രൂപ വരെ ലഭിക്കും.
ഹെക്ടറിന് 250 രൂപയാണ് പ്രീമിയം. നടീൽ നടത്തി 45 ദിവസത്തിനകം വിള ഇൻഷുറൻസ് എടുക്കണം. കൃഷി ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാകും കൃഷിയുടെ നഷ്ടം രേഖപ്പെടുത്തുക. 2 വിള ഇൻഷുറൻസിലും കർഷകർക്ക് ചേരാവുന്നതാണെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.പാട്ടത്തിന് കൃഷി ഇറക്കിയ കർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ടു വിള ഇൻഷുറൻസും അക്ഷയ വഴിയാണ് കർഷകർ അപേക്ഷിക്കേണ്ടത്. കോളിലെ എല്ലാ കർഷകരും കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കോൾ സംരക്ഷണ ഭാരവാഹികൾ അറിയിച്ചു. അതേസമയം ഇൻഷുറൻസ് അപേക്ഷകൾ അക്ഷയയിൽനിന്ന് മാറ്റി പഴയതുപോലെ കൃഷിഭവൻ വഴി സ്വീകരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കോൾ സംരക്ഷണ സമിതിയുടെ ആവശ്യം.
