കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന്; വോട്ടെണ്ണല്‍ മെയ് 4ന്
ന്യൂഡൽഹി : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും. മെയ് 4 ന് ഫലം പുറത്തുവരും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും. ബംഗാളില്‍ എട്ടുഘട്ടമായാണ് വോട്ടെടുപ്പ്. അസമിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു.
അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 17.4 കോടി വോട്ടര്‍മാര്‍ക്കായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളായി 25 ലക്ഷം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. കേരളത്തില്‍ 140 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ 234 ബംഗാളില്‍ 294, അസമില്‍ 126, പുതുച്ചേരിയില്‍ 30 എന്നിങ്ങനെയാണ് സീറ്റെണ്ണം. കേരളത്തില്‍ ആകെ 2.70 കോടി വോട്ടര്‍മാരുണ്ട്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും 1.31 കോടി പുരുഷ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.
ബൂത്തുകളില്‍ കുടിവെള്ളം, ശുചിമുറി, വെബ് കാസ്റ്റിങ് ഉള്‍പ്പെടെ സൗകര്യം ഉറപ്പാക്കും. 2 മണിക്കൂര്‍ തോറും പോളിങ് ശതമാനം അറിയിക്കും.