വീട്ടിൽ പറഞ്ഞത് ജ്യൂസ് കടയിലെ ജോലി; 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ജ്യൂസ് കടയിലെ ജോലിക്കെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് വിശാഖപട്ടണത്തേക്ക് വണ്ടികയറിയ ഇരുപതുകാരന്‍ പത്ത് കിലോ കഞ്ചാവുമായി അറസ്റ്റില്‍. പൊന്നാനി സ്വദേശി അസ‌്‌ലമിനെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും ചേര്‍ന്ന് ഒലവക്കോട് വച്ച് പിടികൂടിയത്. പരിശോധന കണ്ട് ഓടി രക്ഷപ്പെട്ട അസ‌്‌ലമിനൊപ്പമുണ്ടായിരുന്ന പതിവ് കഞ്ചാവ് കടത്തുകാരനായ പൊന്നാനി സ്വദേശിക്കായി അന്വേഷണം വിപുലമാക്കി.
രണ്ടാഴ്ച മുന്‍പാണ് അസ‌്‌ലം വിശാഖപട്ടണത്തേക്ക് യാത്രയായത്. ജ്യൂസ് കടയില്‍ ജോലിയെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് കൈമാറിയിരുന്ന പൊന്നാനിക്കാരനായ പതിവ് കടത്തുകാരനെ അസ‌്‌ലം പരിചയപ്പെടുന്നത്. കഞ്ചാവ് പൊതിയുള്ള ബാഗ് നാട്ടിലെത്തിച്ചാല്‍ ജ്യൂസ് കടയില്‍ ആറ് മാസത്തിലധികം നിന്നാല്‍ പോലും കിട്ടാത്ത തുക നല്‍കാമെന്നായിരുന്നു വാഗ്ദാനം. കേട്ടപാടെ സില്‍ച്ചര്‍ തിരുവനന്തപുരം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കഞ്ചാവ് ബാഗുമായി അസ്്ലം കയറിക്കൂടി. ഒലവക്കോടെത്തിയപ്പോള്‍ പൊന്നാനിയിലേക്ക് പോകാനായി ട്രെയിനിറങ്ങി. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
രണ്ട് ബാഗുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവുമായി അസ്‌ലം പിടിയിലായി. തുണികള്‍ക്കിടയിലായിരുന്നു കഞ്ചാവ്. വിശാഖപട്ടണത്ത് വച്ചാണ് പൊന്നാനിയിലെ കഞ്ചാവ് കടത്തുകാരനെ നേരിട്ട് പരിചയപ്പെട്ടതെന്ന അസ്്്ലമിന്റെ മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇരുവരും കഞ്ചാവ് കടത്തുക ലക്ഷ്യമാക്കി രണ്ടാഴ്ച മുന്‍പ് കേരളം വിട്ടതെന്നാണ് സംശയം. മൊബൈല്‍ ഫോണല്ലാതെ കൈയ്യില്‍ പൈസയില്ലാത്തതിന് എല്ലാ കാര്യങ്ങളും കഞ്ചാവ് കടത്താന്‍ പറഞ്ഞ യുവാവ് നോക്കുമെന്ന് പറഞ്ഞുവെന്നാണ് അസ്്്ലമിന്റെ മൊഴി. ഉദ്യോഗസ്ഥര്‍ വിളിച്ചറിയിക്കുമ്പോഴും വീട്ടുകാര്‍ ആദ്യം പറഞ്ഞത് മകന്‍ വിശാഖപട്ടണത്തുണ്ടെന്നാണ്. രക്ഷപ്പെട്ട യുവാവിന്റെ രണ്ട് മൊബൈല്‍ നമ്പരും നിശ്ചലമാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു.