ഒമാനില്‍ മിന്നല്‍ പ്രളയം; തൃത്താല, കൂറ്റനാട് സ്വദേശികളായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മസ്‌കത്ത് : ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുന്നു. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു.
ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്ര പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ പട്രോള്‍ വാഹനം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മസ്‌കത്ത്, വടക്കന്‍-തെക്കന്‍ അല്‍ ബാതിന തുടങ്ങിയ മേഖലകളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, മഴ ശക്തമായതിനെ തുടര്‍ന്ന് അമറാത്ത്ബൗഷര്‍ റോഡ് അധികൃതര്‍ താല്‍ക്കാലികമായി അടച്ചു. കൂടാതെ, വാദികള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുള്ള ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും റോയല്‍ ഒമാന്‍ പൊലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്…