കുവൈത്തിൽ പ്രവാസികളുടെ അപ്പാർട്ട്മെന്റിൽ തീപിടുത്തം; ആറുപേർ മരിച്ചതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവർ ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്.
തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി യൂണിറ്റുകളും പ്രത്യേക തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളും വേഗത്തില്‍ അയച്ച് തീ നിയന്ത്രണവിധേയമാക്കിയതായി ജനറല്‍ ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു.
അതേസമയം, കെട്ടിട ഉടമകളോട് അഗ്നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ആവശ്യപ്പെട്ടു. എല്ലാ വഴികളിലൂടെയും തടസ്സങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പാർട്ടീഷനുകളുടെയോ അനധികൃത അപ്പാർട്ട്മെന്റ് ഉപവിഭാഗങ്ങളുടെയോ ഉപയോഗം നിരോധിക്കുന്നതിന്റെയും തീപിടുത്ത സാധ്യത ഗണ്യമായി വർധിപ്പിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളുടെ അനുചിതമായ കൂട്ടിച്ചേർക്കലോ നീട്ടലോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം വകുപ്പ് ഊന്നിപ്പറഞ്ഞു. റിഗായ് പ്രദേശത്ത് ഇന്ന് പുലർച്ചെ ഉണ്ടായ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് ഫയർഫോഴ്സിന്റെ ഈ കർശന നിർദ്ദേശം.