മങ്കട നസീർ ഹുസൈൻ കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം
മലപ്പുറം: മങ്കട നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി.
മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികൾ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ്, മുക്കിൽപീടിക പറമ്പാട്ട് മൻസൂർ, അമ്പലപ്പള്ളി അബ്ദുൽ നാസർ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.