പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാരോട് കമ്മീഷന്‍ വിശദീകരണം തേടി. പെരിന്തല്‍മണ്ണ പൊലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ചത് ബാലാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഭവത്തെ വിമര്‍ശിച്ചിരുന്നു.
മുസ്‌ലിം പുരോഹിതന്‍ ഖുര്‍ആന്‍ വചനങ്ങളും ഒപ്പം തന്നെ സംവരണ തത്വങ്ങളും അവഗണിച്ചു കൊണ്ട് മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതിനെയാണ് പുരോഹിതന്‍ തള്ളിപ്പറയുന്നത് എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.
സംഭവത്തെ വിമര്‍ശിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ സതീ ദേവിയും രംഗത്തെത്തിയിരുന്നു.
സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന തരത്തില്‍ മതനേതൃത്വം ഇടപെടുന്നത്. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കമായേ ഇതിനെ കാണാനാവു. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും സതീദേവി വ്യക്തമാക്കി.